സമൃതി ഇറാനിയുടെ കേസ് നിലനില്‍ക്കുമെന്ന് കോടതി


Smriti-Iraniദില്ലി: കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്ന് കോടതി. തെളിവുണ്ടെങ്കില്‍ കേസെടുക്കാമെന്നും ദില്ലി മെട്രോപോലിറ്റന്‍ കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 28 ന് കേസ് വീണ്ടും പരിഗണിക്കും.


അഹമ്മദ് ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു തെരഞ്ഞെടുപ്പുകളില്‍ സ്മൃതി നല്‍കിയ സത്യവാങ്മൂലങ്ങളിലെ വിദ്യാഭ്യാസ യോഗ്യത മൂന്നു തരത്തിലാണെന്നായിരുന്നു പരാതി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി.


രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകള്‍ക്കായി വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണു മന്ത്രി രേഖപ്പെടുത്തിയിരുന്നതെന്നാണു കേസ്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി നല്‍കിയ സത്യവാങ്മൂലത്തിലാണ് 1996ല്‍ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം ദില്ലി സര്‍വകലാശാലയില്‍ നിന്നു ബിഎ കരസ്ഥമാക്കിയെന്ന് അവകാശപ്പെടുന്നത്.

2011ല്‍ ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു മത്സരിച്ചപ്പോഴാകട്ടെ വിദൂരവിഭ്യാഭ്യാസപദ്ധതി വഴി മറ്റൊരു സര്‍വകലാശാലയില്‍നിന്നു ബികോം കരസ്ഥമാക്കിയെന്നാണു രേഖപ്പെടുത്തിയിരുന്നത്.