ഐഎംഎ ദേശീയ കോണ്‍ഫറന്‍സിൽ കാന്‍സര്‍ പരിരക്ഷാ രംഗത്തെ മുന്നേറ്റങ്ങള്‍ അവതരിപ്പിച്ച് കാർക്കിനോസ് ആരോഗ്യ സേവന വിദഗ്ദ്ധര്‍


കൊച്ചി: കോവളത്ത് നടന്ന ഐഎംഎയുടെ 98-‍‌‌ാ‌മത് ദേശീയ കോണ്‍ഫറന്‍സില്‍ സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി അത്യാധുനീക ഓങ്കോളജി സേവനങ്ങള്‍ നല്‍കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറിന്‍റെ പങ്കാളിത്തം ശ്രദ്ധേയമായി. കോണ്‍ഫറന്‍സിലെ ശാസ്ത്ര ശില്‍പശാലകളില്‍ രണ്ട് അവതരണങ്ങളായിരുന്നു കാർക്കിനോസ് നടത്തിയത്. കാന്‍സര്‍ ചികില്‍സയുടെ വളര്‍ച്ചയെ കുറിച്ചും കാന്‍സര്‍ ജിനോമിക്സും സെര്‍വികല്‍ കാന്‍സര്‍ സ്ക്രീനിങും വാക്സിനേഷനും അടക്കമുള്ള പ്രതിരോധത്തെകുറിച്ചുമായിരുന്നു അവ. ക്ലിനിക്കല്‍ ജിനോമിക്സ് ലബോറട്ടി മേധാവി ഡോ. പ്രശാന്ത് അരിയന്നൂര്‍, ജൈനകോളജിക്കല്‍ ഓങ്കോളജിസ്റ്റ് കണ്‍സള്‍ട്ടന്‍റ് ഡോ. അശ്വതി ജി നാഥ് എന്നിവരായിരുന്നു സംസാരിച്ചത്.


കാന്‍സറുമായി ബന്ധപ്പെട്ട ജിനോമിക്സിന്‍റെ വളര്‍ച്ചയും ഉപയോഗവും എന്നതിനെ കുറിച്ചുള്ള സെഷനാണ് കാർക്കിനോസ് ഹെല്‍ത്ത്കെയര്‍ ക്ലിനിക്കല്‍ ജിനോമിക്സ് ലബോറട്ടി മേധാവി ഡോ. പ്രശാന്ത് അരിയന്നൂര്‍ നയിച്ചത്. അടിസ്ഥാനപരമായി കാന്‍സര്‍ ഒരു ജനിതക രോഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്‍സര്‍ ചികില്‍സിക്കാനുള്ള അറിവുകളും സംവിധാനങ്ങളും ഒരുക്കുന്നതു വഴി ജിനോമിക്സ് മാറ്റങ്ങള്‍ വരുത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന തോതില്‍ വ്യക്തിഗതമായും ഫലപ്രദമായും കാന്‍സര്‍ ചികില്‍സകള്‍ നടത്താന്‍ ജിനോമിക് വിശകലനം സൗകര്യമൊരുക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ സവിശേഷമായ ചികില്‍സകള്‍ക്ക് ജിനോമിക്സ് ഡേറ്റ എങ്ങനെ സഹായകമാകുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലായിപ്പോഴും ഒരേ രീതിയിലുള്ള സമീപനം എന്ന പരമ്പരാഗത രീതിയില്‍ നിന്നു ഗണ്യമായ രീതിയില്‍ മാറാന്‍ ഇതു സഹായിച്ചു. കാന്‍സര്‍ രോഗ നിര്‍ണയത്തിലും ചികില്‍സകളിലും ജിനോമിക്സിനുള്ള പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വ്യക്തിഗത ജിനോമിക്സ് പ്രൊഫൈലുകളുടെ സവിശേഷതയില്‍ ഊന്നല്‍ നല്‍കിയ അദ്ദേഹം ഈ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിങിനുള്ള പങ്കും എടുത്തു കാട്ടി. ഡയഗ്നോസ്റ്റിക്, പ്രോഗ്നോസ്റ്റിക്, ചികില്‍സാപരമായത്, ഡ്രഗ് ടോക്സിസിറ്റി മാര്‍ക്കറുകള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്ന കാൻസറുമായി ബന്ധപ്പെട്ട വിവിധ മോളികുലര്‍ മാര്‍ക്കറുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധനയും എച്ച്പിവി വാക്സിനേഷനും സംബന്ധിച്ച നിലവിലെ സ്ഥിതിയെ കുറിച്ചാണ് കാർക്കിനോസ് ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്‍റ് ജൈനക്കോളജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അശ്വതി ജി നാഥ് സംസാരിച്ചത്. നേരത്തെ തന്നെ കണ്ടെത്തുന്നതും എച്ച്പിവി വാക്സിനേഷനുമാണ് സെര്‍വിക്കല്‍ കാന്‍സറിനെതിരെയുള്ള ഏറ്റവും മികച്ച ആയുധങ്ങള്‍. ഇവയുടെ ഫലപ്രാപ്തി വ്യക്തമാക്കുന്ന സമീപകാല തെളിവുകളുള്ള കാര്യവും ഡോ. അശ്വതി ചൂണ്ടിക്കാട്ടി.

പിഎപി സ്മെര്‍, എച്ച്പിവി ഡിഎന്‍എ പരിശോധന തുടങ്ങി സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തിനായുള്ള ഏറ്റവും പുതിയ സ്ക്രീനിങ് രീതികളെ കുറിച്ചും ഡോ. അശ്വതി ജി നാഥ് വിശദമായി സംസാരിച്ചു. സ്‌ക്രീനിംഗ് രീതിയായി എച്ച്‌പിവി ഡിഎൻഎ ടെസ്‌റ്റ് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. പ്രത്യേകിച്ചും കോബാസ് പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ബിഡി ഓൺക്ലാരിറ്റി എച്ച്‌പിവി ഡിഎൻഎ ടെസ്റ്റും സെൽഫ്-സാമ്പിളിംഗ് എച്ച്‌പിവി ഡിഎൻഎ പരിശോധനയും. ഇവയുടെ ഫലപ്രാപ്തി, പരിമിതി എന്നിവയെ കുറിച്ചും വിശദീകരിച്ചു. എച്ച്പിവി വാക്സിനുകളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ ഇമ്യൂമോജെനിസിറ്റി തുടങ്ങിയ സവിശേഷതകളും ഇവിടെ ചര്‍ച്ച ചെയ്തു. സെര്‍വിക്കല്‍ കാന്‍സര്‍ ഭീഷണി കുറക്കുന്നതില്‍ എച്ച്പിവി വാക്സിനേഷനുള്ള ഫലപ്രാപ്തിയെ പിന്തുണക്കുന്ന സമീപകാല തെളിവുകളും വിശദമായി പരിശോധിക്കുകയുണ്ടായി. വാക്സിനേഷന്‍ തന്ത്രങ്ങളുടെ ഫലപ്രാപ്തി, വിവിധ സ്രോതസുകളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ തുടങ്ങിയവയും ഡോ. അശ്വതി വിശകലനം ചെയ്തു.

കാന്‍സര്‍ ചികില്‍സാ രംഗത്തും പ്രതിരോധ രംഗത്തും ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ലഭ്യമാക്കുന്നതിന് കാർക്കിനോസ് ഹെല്‍ത്ത് കെയര്‍ നേതൃത്വം നല്‍കുന്നതു തുടരും. കാൻസർ പരിചരണത്തിലെ മികച്ച മുന്നേറ്റങ്ങൾക്ക് പുറമേ, അത്യാധുനിക സാങ്കേതികവിദ്യകള്‍ താങ്ങാനാവുന്ന രീതിയിൽ എല്ലാവർക്കും ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിനും കാർക്കിനോസ് ഹെൽത്ത്‌കെയർ പ്രതിജ്ഞാബദ്ധമാണ്.



Sharing is Caring