തിരുവനന്തപുരം:ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.
1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ എന്തിനാണ് ഒരു കിലോമീറ്റർ പരിധിയെന്ന ഉത്തരവിറക്കിയത്?
2. ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത് എന്തിന്?
3. റവന്യൂ, തദ്ദേശ വകുപ്പുകളെ സഹകരിപ്പിക്കാതെ എന്തിന് സർവേ നടത്തി?
4. ഉപഗ്രഹ സർവേ റിപ്പോർട്ട് മൂന്നരമാസക്കാലം പൂഴ്ത്തിവെച്ചതെന്തിന്?
5. സുപ്രിംകോടതിയിൽ തിരിച്ചടിയുണ്ടായാൽ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സർവേയുള്ള സ്ഥലങ്ങൾ ബഫർ സോണാക്കണമെന്ന് സർക്കാറിന് ആഗ്രഹമുണ്ട്.

വിദഗ്ധസമിതി ഇതുവരെ എന്ത് ചെയ്യുകയായിരുന്നു. സുപ്രിംകോടതിവിധി വന്നയുടനെ മുഖ്യമന്ത്രി യോഗം വിളിക്കണമായിരുന്നു. നിരുത്തരവാദിത്വത്തോടെ പെരുമാറിയ സർക്കാറിന്റെ തലക്കടിക്കണമെന്നും സതീശൻ പറഞ്ഞു. അതേസമയം ബഫർ സോൺ ഉപഗ്രഹ റിപ്പോർട്ട് പൂർണമായും തള്ളിക്കളയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയിൽ പ്രതിഷേധം കനക്കുകയാണ്. പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് നടത്തുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ടിൽ നടക്കുന്ന ബഹുജന സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.













