സൈനികനെന്ന വ്യാജേന മിലിട്ടറി സ്റ്റേഷനിൽ കടക്കാൻ ശ്രമം; ഹരിയാനയിൽ യുവാവ് അറസ്റ്റിൽ


സൈനികനെന്ന വ്യാജേന മിലിട്ടറി സ്റ്റേഷനിൽ കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഹരിയാന പഞ്ച്‌കുളയിലെ ഛണ്ഡിമന്ദിർ മിലിട്ടറി സ്റ്റേഷനിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഗണേഷ് ഭട്ട് (36) എന്നയാളെയാണ് മിലിട്ടറി ഇൻ്റലിജൻസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ ആൾമാറാട്ടം നടത്താൻ ശ്രമിച്ചത്. അന്ന് ഇയാൾ ഒരു ഗാർഡിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മിലിട്ടറി ഇൻ്റലിജൻസ് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ഛണ്ഡിമന്ദിർ പൊലീസിനു കൈമാറി.


സെപ്തംബർ മൂന്ന് രാത്രി വൈകിട്ട് 10.35ഓടെ ഒരു കാർ മിലിട്ടറി സ്റ്റേഷൻ്റെ ഗേറ്റിലെത്തി. മേജർ ഗണേഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ അകത്തേക്ക് കടക്കാൻ സുരക്ഷാ ഉദ്യോഗസ്ഥനോട് അനുവാദം ചോദിച്ചു. തനിക്ക് മറ്റൊരു ഗേറ്റിലാണ് പോസ്റ്റിങ് എന്നും ഇയാൾ അറിയിച്ചു. തിരിച്ചറിയൽ രേഖകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. മൊബൈൽ ഫോണിലെ സൈനിക വേഷത്തിലുള്ള തൻ്റെ ഒരു ഫോട്ടോ മാത്രമാണ് ഇയാൾ കാണിച്ചത്. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥൻ കാറിൻ്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല. തുടർന്ന് ആൾമാറാട്ടക്കാരൻ രക്ഷപ്പെട്ടു.


ഇതിനു പിന്നാലെ മിലിട്ടറി ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.



Sharing is Caring