അമേഠിയിലെ കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഓഫീസിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമിസംഘം തല്ലിതകർത്തു. അതേസമയം അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.അക്രമവിവരം പുറത്തായതോടെ നിരവധി പാർട്ടി പ്രവർത്തകരാണ് ഓഫീസിലേക്കെത്തിയത്.
ജില്ലാ അധ്യക്ഷൻ സിംഗലും സ്ഥലത്തെത്തി. സി.ഒ മായങ്ക് ദ്വിവേദിക്കൊപ്പം വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. സംഭവത്തിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവർക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്നും പോലീസ് ഉറപ്പുനൽകി.
അമേഠിയിൽ സ്മൃതി ഇറാനിയും പ്രവർത്തകരും കടുത്ത പരാജയഭീതിയിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവസമയത്ത് പോലീസ് കാഴ്ചക്കാരായിരുന്നു. അമേഠിയിൽ ബി.ജെ.പി കനത്ത് തോൽവി ഏറ്റുവാങ്ങുമെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും കോൺഗ്രസ് എക്സിൽ കുറിച്ചു.