പെൺവാണിഭത്തിന് കൂട്ടുനിന്ന എ എസ് ഐ ഗിരീഷ് ബാബുവിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു


പെൺവാണിഭത്തിന് കൂട്ടുനിന്ന എ എസ് ഐയെ കേരള പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറാണ് നിർണായക നടപടി കൈക്കൊണ്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു.


ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെയാണ് നേരത്തേ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടത്. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് അന്ന് സുപ്രധാന നടപടിയെടുത്തത്. ആദ്യമായായിരുന്നു ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. അതിന്റെ ചുവടുപിടിച്ചാണ് പെൺവാണിഭത്തിന് കൂട്ടുനിന്ന എ എസ് ഐയെയും പൊലീസിൽ നിന്ന് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്.



Sharing is Caring