മുക്കിലും മൂലയിലും കൊടിമരങ്ങള്‍ അനുമതിയോടെയാണോ? സര്‍ക്കാരിനോട്‌ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാ​ഗങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി. മുക്കിലും മൂലയിലും കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് അനുമതിയോടെയാണോയെന്നു വ്യക്തമാക്കാനാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. തദ്ദേശ സെക്രട്ടറിയെ ഹര്‍ജിയില്‍ സ്വമേധയാ കക്ഷിചേര്‍ത്തു. മന്നം ആയുര്‍വേദ കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കാന്‍ പൊലീസ് സംരക്ഷണം തേടി മന്നം ഷുഗര്‍ മില്‍സ് നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍ നിര്‍ദേശം.

ഹര്‍ജിയിലെ കാര്യം മാത്രമല്ല ഇതെന്നും വലിയ വ്യാപ്തിയുള്ള വിഷയമാണെന്നും കോടതി വിലയിരുത്തി. ‘ഞാന്‍ റോഡിലൊരു കുഴികുഴിച്ചാല്‍ കേസെടുക്കില്ലേ’ എന്നു കോടതി ചോദിച്ചു. കലൂര്‍ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിക്ക് 2 കൊടിമരങ്ങള്‍ ഉണ്ട്. ആരു പറഞ്ഞിട്ടാണ് അതു വച്ചിരിക്കുന്നത്? ഇക്കാര്യത്തില്‍ എല്ലാവരും അന്ധരാണെന്നും കോടതി പറഞ്ഞു.

ആര്‍ക്കും പറയാന്‍ ധൈര്യമില്ല. എവിടെയെല്ലാം പൊതുവാഹനങ്ങളുടെ സ്റ്റാന്‍ഡുണ്ടോ, എവിടെയെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടോ അവിടെയെല്ലാം കൊടിമരങ്ങള്‍ ഉണ്ട്. ഇതെല്ലാം അനുമതി വാങ്ങിയാണോ സ്ഥാപിച്ചതെന്നാണു പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. നവംബര്‍ ഒന്നിനു ഹര്‍ജി വീണ്ടും പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *