മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപമെന്ന പ്രസ്താവനയുമായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി


മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപമെന്ന പ്രസ്താവനയുമായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വംശഹത്യയാണ് മണിപ്പൂരില്‍ നടക്കുന്നത്. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാണ് ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം. ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ടാണ് കലാപം പടര്‍ന്നത്. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു. ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ചോദിച്ചു.


മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചപ്പോഴും പ്രധാനമന്ത്രിയുടെ അഭാവത്തോട് രൂക്ഷമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും പ്രധാനമന്ത്രി മൗനം തുടരുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ നിന്നുള്ള നേതാക്കളെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.


സംസ്ഥാനത്ത് ഇന്ന് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ കലാപബാധിത മേഖലകളിലെത്തും.11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായി സംവദിക്കും. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ഗാന്ധി നാളെയാണ് മടങ്ങുക



Sharing is Caring