ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ


ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട നാല് പേരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് വിലയിരുത്തൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും, രാഷ്ട്രീയ റൈഫിൾസും, ജമ്മു കാശ്മീർ പോലീസും സംയുക്തമായി പൂഞ്ച് ജില്ലയിലെ സിന്ധേര മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.ഇന്നലെ രാത്രി മുതൽ തന്നെ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു.


ആദ്യ ഘട്ടത്തിൽ സിന്ധേര മേഖലയിൽ ഡ്രോണുകൾ വിന്യസിച്ചാണ് നിരീക്ഷണം ശക്തമാക്കിയത്. തുടർന്ന് പുലർച്ചയോടെ ഏറ്റുമുട്ടൽ ശക്തമാവുകയായിരുന്നു. പിന്നീടാണ് സൈന്യത്തിനെതിരെ വെടിയുതിർത്ത ഭീകര സംഘത്തിന് നേരെ സുരക്ഷാ സേനയും വെടിയുതിർത്തത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ജമ്മു കാശ്മീർ പോലീസ് വ്യക്തമാക്കി.




Sharing is Caring