കെ വിദ്യയുടെ വ്യാജ രേഖ കേസിൽ മെല്ലെ പോകില്ലെന്ന് അഗളി ഡിവൈഎസ്പി എൻ മുരളീധരൻ


കെ വിദ്യയുടെ വ്യാജ രേഖ കേസിൽ മെല്ലെ പോകില്ലെന്ന് അഗളി ഡിവൈഎസ്പി എൻ മുരളീധരൻ. നാലിടങ്ങളിൽ വിദ്യക്കായി പരിശോധന നടത്തി. മഹാരാജാസ് കോളജിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. വ്യാജരേഖയുണ്ടാക്കാൻ വിദ്യയ്ക്ക് കോളജിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് മഹാരാജാസ് കോളജ് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യക്കെതിരെ പരാതി നൽകിയ അട്ടപ്പാടി ഗവൺമെന്റ് കോളജ് പ്രിൻസിപ്പലിൻ്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.


അഗളി ഡി.വൈ.എസ്.പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെ മഹാരാജാസ് കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. വിദ്യ നൽകിയ മാർക്ക് ലിസ്റ്റിലെ സീലും ഒപ്പും മഹാരാജാസ് കോളജിന്റേതല്ലെന്നാണ് ഇരുവരുടെയും മൊഴി. മഹാരാജാസിൽ കഴിഞ്ഞ പത്തുവർഷമായി ഗസ്റ്റ് ലക്ചറർമാരുടെ നിയമനം നടന്നിട്ടില്ല. വിദ്യക്ക് കോളജിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു.


കോളജിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റിന്റെ മാതൃകയും പൊലീസിന് കൈമാറി. അതേസമയം വെള്ളിയാഴ്ചയാണ് കേസ് ഫയൽ ലഭിച്ചതെന്നും അന്വേഷണത്തിൽ മെല്ലെ പോകില്ലെന്ന് അഗളി ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞുവ്യാജരേഖ ചമച്ച് വിദ്യ നിയമനത്തിന് ശ്രമിച്ച അട്ടപ്പാടി ഗവ. കോളജ് പ്രിൻസിപ്പൽ ലാലി മോൾടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഇന്റർവ്യൂവിന് ശേഷം മാർക്ക് രേഖപ്പെടുത്തുമ്പോൾ തന്നെ സംശയം തോന്നിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അതിനിടെ വിദ്യയെ കണ്ടെത്താനായി ഫോൺ കോളുകൾ അടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടാതെ സൈബർ സെല്ലിൻ്റെ സഹായവും തേടി.



Sharing is Caring