കനത്ത മഴ, റെയില്‍വേ അടിപ്പാതയിലൂടെ രാത്രിയില്‍ കാറോടിച്ച യുവ വനിതാ ഡോക്ടര്‍ മുങ്ങി മരിച്ചു.


ചെന്നൈ: കനത്ത മഴയില്‍ വെള്ളം പൊങ്ങിയ റെയില്‍വേ അടിപ്പാതയിലൂടെ രാത്രിയില്‍ കാറോടിച്ച യുവ വനിതാ ഡോക്ടര്‍ മുങ്ങി മരിച്ചു.ഒപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനെ, മുന്നില്‍ പോയ ലോറിയിലെ ജീവനക്കാര്‍ രക്ഷിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എസ് സത്യയാണ് (35) മുങ്ങി മരിച്ചത്.


വെള്ളിയാഴ്ച രാത്രി പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിനടുത്തുള്ള റെയില്‍വേ അടിപ്പാതയിലാണ് ഡോക്ടറുടെ ജീവനെടുത്ത അപകടം. ഭര്‍തൃമാതാവ് ജയയ്‌ക്കൊപ്പം സ്വന്തം പട്ടണമായ തുടിയല്ലൂരിലേക്ക് പോവുമ്ബോഴാണ് അപകടം. കനത്ത മഴയില്‍ മുന്നില്‍ പോയ ലോറിയെ പിന്തുടര്‍ന്നാണു സത്യയും അടിപ്പാതയിലേക്കു കാര്‍ ഇറക്കിയത്. ലോറിയുടെ ക്യാബിന്റെ മുകള്‍ത്തട്ടോളം വെള്ളത്തില്‍ താണതോടെ ജീവനക്കാര്‍ നീന്തി പുറത്തുകടന്നു. എന്നാല്‍, ഇത്രയും ദൂരം എത്തുന്നതിനു മുന്‍പേ തന്നെ കാര്‍ പൂര്‍ണമായും മുങ്ങിയിരുന്നു.


നിലവിളി കേട്ടെത്തിയ ലോറി ജീവനക്കാര്‍ക്ക്, സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഡോക്ടറെ പെട്ടെന്നു പുറത്തിറക്കാന്‍ കഴിഞ്ഞില്ല. വെളിച്ചമില്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.



Sharing is Caring