
ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസമേഖലയില്‍ ഉഗ്രസ്‌ഫോടനം.ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) റിപ്പോര്‍ട്ട് ചെയ്തു. ഗ്യാസ് ലീക്കായതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.ബെയ്ജിങ്ങില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ പ്രദേശം.രാവിലെ എട്ട് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ഒരു റെസ്‌റ്റോറന്റിലെ താഴത്തെ നിലയിലാണ് സ്‌ഫോടനം നടന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സിസിടിവി അറിയിച്ചു. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതായി സംശയിക്കുന്നതായി സിസിടിവി കൂട്ടിച്ചേര്‍ത്തു.സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അഗ്നിരക്ഷാവകുപ്പ് പ്രതികരിച്ചു.

