ടൊറന്റോ: കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ പള്ളിക്ക്നേരെ നടന്ന വിദ്വേഷ ആക്രമണവുമായി ബന്ധപ്പെട്ട് ടൊറന്റോ നിവാസി അറസ്റ്റിൽ. ശരൺ കരുണാകരൻ എന്ന 28കാരനാണ് പിടിയിലായത്. ഗ്രേറ്റർ ടൊറന്റോയിലെ പട്ടണമായ മർഖാമിലെ പള്ളിയിൽ ഏപ്രിൽ 6ന് രാവിലെ 6.55ഓടെയായിരുന്നു പ്രതിയുടെ വിദ്വേഷപരാക്രമം.
പള്ളി പരിസരത്തെത്തിയ ഇയാൾ വിശ്വാസിക്ക് നേരെ വാഹ്നം ഓടിക്കുകയും ഭീഷണിപ്പെടുത്തുകയും മതനിന്ദ ആക്രോശിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതോടെ പള്ളിയിലെ ആരാധനാ കർമങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തൽ, അപകടകരമായി വാഹനം ഓടിക്കൽ, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പള്ളിയിൽ കയറിയ അക്രമി ഖുർആൻ കോപ്പി വലിച്ചുകീറി വിശ്വാസികൾക്കിടയിലേക്ക് എറിഞ്ഞതായും മർഖാമിലെ ഇസ്ലാമിക് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിൽ പള്ളിക്ക് നേരെ നടന്ന വിദ്വേഷ ആക്രമണത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് കാനഡയിലെ ഭവന- വൈവിധ്യ മന്ത്രി അഹമ്മദ് ഹുസൻ പറഞ്ഞു. ഇസ്‌ലാം വിരുദ്ധതിയിൽ-പ്രേരിതമായ ആക്രമണങ്ങളുടെ വർധിക്കുന്നത് ആശങ്കാജനകമാണെന്നും ഇത്തരം അക്രമങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.