തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല: എ കെ ആന്റണി

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി. എന്നാല്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരരുതെന്നാഗ്രഹിക്കുന്ന കക്ഷികളും വ്യക്തികളും യു പി എ യുമായി സഹകരിക്കും. ഇതിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യു പി എയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തിയെ അകറ്റി നിര്‍ത്താന്‍ സി പി എമ്മിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തെ അംഗീകരിക്കേണ്ടി വരും. മൂന്നാം ബദല്‍ എന്നു പറയുന്നത് തുടക്കത്തിലെ അടഞ്ഞ വാതിലാണ്. കാലിക്കറ്റ് പ്രസ്€ക്ലബ് സംഘടിപ്പിച്ച മീറ്റ് ദപ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐയുടെ പിന്‍മാറ്റത്തെ തുടര്‍ന്നു സി പി എം നടത്തിയ അമിതാഹ്ലാദം വധത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നതിന്റെ തെളിവാണെന്ന് ആന്റണി ആരോപിച്ചു. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ഗവ. നിലപാടിനു കരുത്തു നല്‍കിയത് വി എസിന്റെ കത്തായിരുന്നു. ഇപ്പോള്‍ സി ബി ഐ അന്വേഷിക്കാനാവില്ലെന്നറിയിച്ചപ്പോള്‍ സര്‍ക്കാര്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വി എസ് ഇപ്പോഴും പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
യു പി എ വിപുലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും ബംഗാളിലും സഖ്യം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രദേശിക സഖ്യങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞു. തെലങ്കാനയില്‍ പുതിയ സഖ്യം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.