ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശി ഗോപാൽ റാവുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. തലൈമന്നാറിൽനിന്ന് പാക് ഉൾക്കടലിലൂടെ ധനുഷ്‌കോടിവരെ റിലേനീന്തൽ നടത്തിയ 31 അംഗ സംഘത്തിലെ അംഗമായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 12.10-ന് തലൈമന്നാറിൽനിന്ന് ഇവർ നീന്താൻ തുടങ്ങി. നിരയിലെ മൂന്നാമത്തെ ആളായിരുന്നു ഗോപാൽ റാവു. പുലർച്ചെ 3.10-ഓടെ പെട്ടെന്ന് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻതന്നെ നീന്തൽക്കാരെ അനുഗമിക്കുന്ന ബോട്ടിൽ കയറ്റി. തുടർന്ന് മെഡിക്കൽ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു.ദുഃഖസൂചകമായി മറ്റു നീന്തൽ താരങ്ങൾ റിലേ റദ്ദാക്കി ബോട്ടിൽ ധനുഷ്‌കോടിയിലേക്കു മടങ്ങി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാമേശ്വരം സർക്കാരാശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ രാമേശ്വരം ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇന്ത്യ, ശ്രീലങ്ക സർക്കാരുകളിൽനിന്നുള്ള മുൻകൂർ അനുമതിയോടെയാണ് തങ്ങൾ നീന്തൽ റിലേ നടത്തിയതെന്നാണ് സംഘാംഗങ്ങൾ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *