ശോഭാ സുരേന്ദ്രനെതിരായി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഡിസിസി പ്രസിഡന്റ് മൊഴി നൽകി


യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരായി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഒന്നാം സാക്ഷിയായ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ബി.ബാബുപ്രസാദിന്റെ മൊഴി രേഖപ്പെടുത്തി.
ആലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്.


കേസില്‍ രണ്ടാം സാക്ഷിയായ കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് പാര്‍ലമെന്റ്മണ്ഡലം തെരഞ്ഞടുപ്പ് ജനറല്‍ കണ്‍വീനറുമായ എ.എ.ഷുക്കൂര്‍ അസൗകര്യങ്ങള്‍ കാരണം ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസ് 30ന് വീണ്ടും പരിഗണിക്കും.


കെ.സി.വേണുഗോപാലിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ യാതൊരു തെളിവും ഇല്ലാതെ നിരന്തരം ഉന്നയിച്ചതിന് എതിരായാണ് കെ.സി. ക്രിമിനല്‍ മാനനഷ്ട്ടക്കേസ് ഫയല്‍ ചെയ്തത്.

ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ ശോഭാ സുരേന്ദ്രന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസ് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലും നേരത്തെ ശോഭയ്‌ക്കെതിരെ കെ.സി പരാതി നല്‍കിയിരുന്നു.



Sharing is Caring