33 ശതമാനം സ്ത്രീ സംവരണം വേണം; എട്ട് വര്‍ഷം മുമ്പ് സോണിയയും രാഹുലും പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്സ്


വനിതാ സംവരണ വിഷയത്തില്‍ 2017ല്‍ സോണിയാ ഗാന്ധിയും 2018ല്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് എക്സില്‍ കത്ത് പങ്കുവച്ചത്.


വനിതാ സംവരണത്തിന് തുടക്കം കുറിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് അദ്ദേഹവും കോണ്‍ഗ്രസ്സുമാണെന്നും സോണിയയുടെ കത്തില്‍ പറയുന്നു. വനിതാ സംവരണ ബില്‍ ലോക്‌സഭയുടെ വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ആവശ്യപ്പെട്ടത്.


ബില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറിലെ മറ്റ് പ്രമുഖരും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കടുത്ത നിരാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീജനങ്ങളോട് ഔദ്യോഗികമായി ക്ഷമ ചോദിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സ്വാര്‍ഥ രാഷ്ട്രീയമാണ് പ്രതിപക്ഷ കക്ഷികളുടേതെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകളുടെ സ്വപ്‌നങ്ങളാണ് പ്രതിപക്ഷാംഗങ്ങള്‍ തകര്‍ത്തതെന്നും മോദി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം ലോക്സഭയില്‍ പരാജയപ്പെടുത്തിയിരുന്നു. 298 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 230 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്.



Sharing is Caring