സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേർ കസ്റ്റഡിയിൽ

സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നല്‍കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം.വെടിവച്ചത് രാജസ്ഥാന്‍ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു.

പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, ഇന്നലെ തന്നെ ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു . സംഭവ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിര്‍മ്മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തില്‍ പോലീസ് മൗനം തുടരുകയാണ്. അന്‍മോല്‍ ബിഷ്‌ണോയ് എന്ന ഐഡിയില്‍ നിന്നും വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ ആധികാരികതയാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സല്‍മാന്‍ ഖാന് നേരെ എത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *