ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകന്‍! മകള്‍ ഇസ്ലാമായി ജീവിക്കട്ടെ…


ദില്ലി: ഹാദിയ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെ ഹാദിയയുടെ പിതാവ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ മകളെ സിറിയിൽ കൊണ്ടുപോയി ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ സാധിക്കില്ലെന്നും ഹാദിയയുടെ പിതാവ് അശോകൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.


അതേസമയം, വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് ഹാദിയയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. മാതാപിതാക്കളുടെ പീഡനത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. എന്നാൽ മകളുടെ ക്ഷേമം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് അശോകൻ സുപ്രീകോടതിയെ അറിയിച്ചത്.


ഇസ്ലാം മതത്തിന് ഈ കേസുമായി ബന്ധമൊന്നുമില്ലെന്നാണ് അശോകൻ പറയുന്നത്. എന്നാൽ ഒരു പെൺകുട്ടിയെ വശീകരിച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തിയാണ് മതപരിവർത്തനം നടത്തിയതെന്നും, സത്യസരണി എന്ന മർക്കസുൽ ഹിദായ മുഴുവൻസമയ മതപരിവർത്തന കേന്ദ്രമാണെന്നും അശോകൻ പറഞ്ഞു.
തന്റെ മകൾ മാത്രമല്ല സത്യസരണിയുടെ ഇരകളെന്നും, തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമ, മെറിൻ, അപർണ, ബെക്സിൻ, ബെസ്റ്റിൻ, സോണിയ തുടങ്ങിയ നിരവധിപേർ അവരുടെ ഇരകളാണെന്നും അശോകൻ കോടതിയെ അറിയിച്ചു.

മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അശോകൻ, മകളെ സിറിയയിൽ എത്തിച്ച് ഭീകരവാദികളുടെ ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. മകളുടെ ക്ഷേമം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും, മറ്റാരും തന്നെ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ മകളുടെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണെന്നാണ് അശോകന്റെ ആരോപണം. ഇവരുടെ നിയന്ത്രണത്തിലുള്ള അനധികൃത മതപരിവർത്തന കേന്ദ്രങ്ങൾ പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകളെ വിവാഹം കഴിച്ച ഷെഫിൻ ജഹാന് ഐസിസ് റിക്രൂട്ടർമാരുമായി ബന്ധമുണ്ടെന്ന് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. മകളെ സിറിയയിലേക്ക് കടത്താനായിരുന്നു അവരുടെ പദ്ധതിയെന്നും അശോകൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഹാദിയയും കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 27 ഖണ്ഡികളുള്ള 25 പേജ് വരുന്ന സത്യവാങ്മൂലമാണ് ഹാദിയ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും, മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചെന്നും ഹാദിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. വീട്ടിലെത്തിയ ചിലർ തന്നെ മതംമാറ്റാൻ ശ്രമിച്ചെന്നും ഹാദിയ പറഞ്ഞു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകനായ സയ്യിദ് മർസൂക്ക് ബാഫഖി മുഖേനയാണ് ഹാദിയ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.



Sharing is Caring