2021ല്‍ ഹൂസ്റ്റണ്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച 71 വയസുകാരനായ ചാള്‍സ് പെയ്നെ കുടുംബത്തിന് അനുകൂലമായി ഫെഡറല്‍ ജൂറി 13 മില്യൻ ഡോളർ (ഏകദേശം 108 കോടി ) നഷ്ടപരിഹാരം അനുവദിച്ചു.2021ല്‍ നോർത്ത് ഷെപ്പേർഡ് ഡ്രൈവില്‍ വച്ചാണ് ഹൂസ്റ്റണ്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് ചാള്‍സ് പെയ്ൻ മരിച്ചത്.
പോലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തില്‍ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്ന്റെ കുടുംബം 2023ല്‍ പോലീസിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.അമിതവേഗത്തില്‍ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തില്‍ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്ന്റെ അവകാശങ്ങള്‍ ലംഘിച്ചതായി ജൂറി കണ്ടെത്തി.

നഷ്ടപരിഹാര തുക പെയ്ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കള്‍ക്കുമാണ് ലഭിക്കുക.പോലീസ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുമ്ബോള്‍ പൗരന്മാർ അപകടത്തിലാണെന്ന് ഈ കേസ് അടിവരയിടുന്നുവെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ സിവില്‍ റൈറ്റ്സ് അറ്റോർണി ബെൻ ക്രംപ് അഭിപ്രായപ്പെട്ടു. വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് പെയ്ന്റെ ഭാര്യ ഹാരിയറ്റ് പ്രതികരിച്ചു.













