2017 ഒക്ടോബറില്‍ ഇന്ത്യയില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കിക്കോഫ്


ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ തീയതിയും മുഴുവന്‍ വേദികളും പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിനാണ് ടൂര്‍ണമെന്റിന് കിക്കോഫ്. ഇരുപത്തെട്ടിന് ഫൈനല്‍. കൊച്ചി, നവി മുംബൈ, ഗോവ, ന്യൂഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിങ്ങനെ ആറ് വേദികളിലായിട്ടാണ് ഫിഫയുടെ കൗമാര ലോകകപ്പ് ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുക.
ഈ മാസം പത്തൊമ്ബത് മുതല്‍ 25 വരെ ടൂര്‍ണമെന്റ് വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിക്കുകയായിരുന്നു ഫിഫ ഉദ്യോഗസ്ഥര്‍. വേദികള്‍ നേരില്‍ കണ്ട് തൃപ്തിയായതിന് ശേഷമാണ് അതാത് ദിവസം തന്നെ വേദി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആദ്യ ലോകകപ്പ് വേദിയായി ഫിഫ ഒഫിഷ്യലുകള്‍ പ്രഖ്യാപിച്ചത് കൊച്ചിയെയാണ്.


നിരീക്ഷകര്‍ അവസാനം എത്തിയത് കൊല്‍ക്കത്തയിലാണ്.
ഇന്ത്യയിലെ വിഖ്യാത സ്റ്റേഡിയമായ സാള്‍ട്ട്ലേക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനുവരി മാസത്തോടെ പൂര്‍ണമായും സജ്ജമാകുമെന്ന് ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് ഉറപ്പ് നല്‍കി.


ഫിഫയുടെ അടുത്ത സംഘം ജനുവരിയിലാണ് അവസാന വട്ട നിരീക്ഷണത്തിന് ഇന്ത്യയിലെത്തുക. ഫെബ്രുവരിയോടെ എല്ലാ സ്റ്റേഡിയങ്ങളും സജ്ജമായി ഫിഫ സംഘാടക സമിതിക്ക് കൈമാറേണ്ടതുണ്ട്. ഇന്ത്യയുടെ ഒരുക്കങ്ങളില്‍ തൃപ്തനാണെന്ന് പ്രാദേശിക സംഘാടക സമിതിയുടെ ടൂര്‍ണെമന്റ് ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന ജാവിയര്‍ സെപ്പി പറഞ്ഞു.



Sharing is Caring