2016 ല്‍ യു.എസില്‍ മുസ്‌ലിം വിരുദ്ധത പാരമ്യത്തിലെന്ന് റിപ്പോര്‍ട്ട്


യു.എസിലെ മുസ്‌ലിം വിരുദ്ധത അതിന്റെ പാരമ്യത്തിലെത്തിയ വര്‍ഷമായിരുന്നു 2016 എന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ( സി.എ.ഐ.ആര്‍) പുറത്തു വിട്ടതാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കും ഇസ്‌ലാമിനും നേരെയുള്ള അതിക്രമം 2015ലേതിനേക്കാള്‍ 57 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014- 2015 വര്‍ഷത്തില്‍ അഞ്ചു ശതമാനം വര്‍ധനനയാണുണ്ടായിരുന്നത്.


മുസ്‌ലിം വിരുദ്ധത യു.എസില്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും സമീപ കാലത്തുണ്ടായ വര്‍ധന ആശങ്കാജനകമാണെന്ന് സി.എ.ഐ.ആര്‍ ഡയരക്ടര്‍ പറയുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രസംഗങ്ങളും അധികാരമേറ്റ ശേഷമുള്ള നിലപാടുകളും ഇതിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തുന്നത്.


അതിക്രമങ്ങള്‍, തെരുവില്‍ വെച്ച് ഉപദ്രവിക്കുക, ജോലി സ്ഥലത്തെ വിവേചനം തുടങ്ങി പല രീതിയിലും ഇസ്‌ലാം മത വിശ്വാസികള്‍ രാജ്യത്ത് പ്രയാസം നേരിടുകയാണ്. പള്ളികള്‍ക്കു നേരെ അതിക്രമം, ഇസ് ലാമിക് സെന്ററില്‍ പന്നിയുടെ ചീഞ്ഞ ശവം ഉപേക്ഷിക്കുക തുടങ്ങിയ സംഭവങ്ങളും ധാരാളമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.



Sharing is Caring