2 തുടര്‍ തോല്‍വികള്‍; വനിതാ ലോകകപ്പില്‍ ഒടുവില്‍ ന്യൂസിലന്‍ഡ് ജയിച്ചു


വനിതാ ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ പോരാട്ടത്തിലാണ് തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ ശേഷം കിവി വനിതകള്‍ ജയം പിടിച്ചത്. 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്.


ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് കണ്ടെത്തി. ബംഗ്ലാദേശിന്റെ പോരാട്ടം 39.5 ഓവറില്‍ വെറും 127 റണ്‍സില്‍ അവസാനിപ്പിച്ചാണ് അവര്‍ ആദ്യ ജയം തൊട്ടത്.


3 വിക്കറ്റുകള്‍ വീഴ്ത്തിയ ജെസ് കെര്‍, ലിയ തഹുഹു എന്നിവരുടെ മികച്ച ബൗളിങാണ് ബംഗ്ലാദേശിനെ കുരുക്കിയത്. റോസ്‌മേരി മെയിര്‍ രണ്ട് വിക്കറ്റെടുത്തു. അമേലിയ കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബംഗ്ലാദേശിന്റെ ആദ്യ അഞ്ച് താരങ്ങള്‍ രണ്ടക്കം തികയ്ക്കാതെ ക്രീസ് വിട്ടു. ഒരു ഘട്ടത്തില്‍ അവര്‍ 33 റണ്‍സ് എത്തിയപ്പോള്‍ 6 വിക്കറ്റുകള്‍ നഷ്ടമായി 50 പോലും എത്തില്ലെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ബാറ്റ് വീശിയത്. ആറാം സ്ഥാനത്തിറങ്ങിയ ഫാത്തിമ ഖാത്തൂന്‍ ഒരറ്റത്ത് പൊരുതി നിന്നാണ് സ്‌കോര്‍ 100 എങ്കിലും കടത്തിയത്. ഏറ്റവും അവസാനം പുറത്തായ താരവും ഫാത്തിമയാണ്. താരം 80 പന്തുകള്‍ പ്രതിരോധിച്ച് 34 റണ്‍സെടുത്തു. വാലറ്റത്ത് നഹിദ അക്തര്‍ (17), റെബയ ഖാന്‍ (25) എന്നിവരും പിടിച്ചു നിന്നു. ഈ മൂന്ന് പേരൊഴികെ മറ്റാരും രണ്ടക്കം കണ്ടില്ല.

ആദ്യം ബാറ്റിങിനു ഇറങ്ങിയ കിവി വനിതകള്‍ തുടക്കത്തില്‍ പതറി. 38 റണ്‍സ് എത്തുമ്പോള്‍ അവര്‍ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, ബ്രൂക് ഹല്ലിഡെ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 150ല്‍ എത്തിച്ചാണ് പിരിഞ്ഞത്.

ബ്രൂക് ഹല്ലിഡെയാണ് ടോപ് സ്‌കോറര്‍. താരം 69 റണ്‍സെടുത്തു. സോഫി 63 റണ്‍സുമായും തിളങ്ങി. ഓപ്പണര്‍ സുസി ബെയ്റ്റ്‌സ് (29), മാഡ്ഡി ഗ്രീന്‍ (25) എന്നിവരും പൊരുതി നിന്നു.

ബംഗ്ലാദേശിനായി റെബയ ഖാന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മറുഫ അക്തര്‍, നഹിത അക്തര്‍, നിഷിത അക്തര്‍, ഫാത്തിമ ഖാത്തൂന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



Sharing is Caring