ചൈനയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് അമേരിക്ക; 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്


വ്യാപാര യുദ്ധം രൂക്ഷമാക്കി ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈന, ഇവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.


അധിക താരിഫ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പുറമേ ചൈനയ്‌ക്കെതിരെ കയറ്റുമതി നിയന്ത്രണവും ഏര്‍പ്പെടുത്തും. ബീജിംഗിന്റെ ‘അസാധാരണമായ ആക്രമണോത്സുകമായ നീക്കങ്ങള്‍ക്ക് പ്രതികാരമായി ‘ യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. സോഫ്റ്റ് വെയര്‍ കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം വരുന്നത്. ‘ചൈന അത്തരമൊരു നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, പക്ഷേ അവര്‍ അത് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളത് ചരിത്രമാണ്,’ – അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.


അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ ഓഹരി വിപണികള്‍ ഇടിഞ്ഞു. നാസ്ഡാക്ക് 3.6 ശതമാനവും എസ് & പി 500 2.7 ശതമാനവും ഇടിഞ്ഞു. നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 30 ശതമാനം താരിഫ് ആണ് ചുമത്തുന്നത്. പകരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചൈനയുടെ താരിഫ് 10 ശതമാനമാണ്.

റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ചൈന കത്ത് അയച്ചിരുന്നു. ഇതാണ് അമേരിക്കന്‍ നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് റെയല്‍ എര്‍ത്ത് മൂലകങ്ങള്‍ നിര്‍ണായകമാണ്. ഈ വസ്തുക്കളുടെ ആഗോള ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ചൈനയാണ് ആധിപത്യം പുലര്‍ത്തുന്നത്.



Sharing is Caring