42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി


കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി രൂപയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ പൂർണ സബ്സിഡിയറിയായി കാന്‍ഡിയര്‍ മാറും.


2017-ലാണ് കല്യാണ്‍ ജൂവലേഴ്സ് കാന്‍ഡിയറിന്‍റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓണ്‍ലൈന്‍ ആഭരണവില്‍പ്പനയുമായി 2013-ല്‍ തുടക്കമിട്ട കാന്‍ഡിയറിനെ കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കിയതോടെ മികച്ച വളര്‍ച്ചയാണ് സ്ഥാപനത്തിനുണ്ടായത്. 2023-24 സാമ്പത്തികപർഷത്തിൽ കാന്‍ഡിയറിന്‍റെ വാര്‍ഷിക വരുമാനം 130.3 കോടി രൂപയായിരുന്നു.


ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഹൈപ്പര്‍-ലോക്കല്‍ ഉപയോക്തൃ ബ്രാന്‍ഡായി വളരാന്‍ സാധിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്സ് തെളിയിച്ചു കഴിഞ്ഞെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കാന്‍ഡിയറിലൂടെ ആഭരണവ്യവസായ രംഗത്ത് ലൈറ്റ് വെയ്റ്റ്, ഫാഷന്‍ ഫോര്‍വേഡ്, ആഗോളതലത്തില്‍ താത്പര്യമുള്ള രൂപകല്‍പ്പനകള്‍ എന്നീ രംഗങ്ങളിലേക്ക് കടന്നുചെല്ലാനാണ് ലക്ഷ്യമിടുന്നത്. കാന്‍ഡിയറിനെ സവിശേഷമായ രീതിയില്‍ വളര്‍ത്തിയെടുത്ത രൂപേഷ് ജെയിന് നന്ദി. ശ്രദ്ധേയമായ റീട്ടെയ്ല്‍ സാന്നിദ്ധ്യവുമായി അടുത്ത ഘട്ട വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.



Sharing is Caring