ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു


ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു. മാണ്ഡി, ഷിംല എന്നീ ജില്ലകളിൽ നിന്ന് നാല് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ജൂലൈ 31 ന് രാത്രി കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ തുടർച്ചയായി മേഘവിസ്ഫോടനം ഉണ്ടായതിന് ശേഷം 40-ലധികം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്.


സ്നിഫർ ഡോഗ് സ്ക്വാഡുകൾ, ഡ്രോണുകൾ, എന്നിവ വിന്യസിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് എട്ട് വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.ജൂൺ 27ന് ആരംഭിച്ച മഴയിൽ ഹിമാചല്‍പ്രദേശില്‍ 662 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.


ഷിംലയുടെയും കുളുവിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സമേജ്, ധാരാ സർദ, കുഷ്വ എന്നീ മൂന്ന് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന, അസം (എസ്ഡിആർഎഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഹിമാചൽ പ്രദേശ് പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

ഞായറാഴ്ച മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂർ സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരന്തബാധിതരെ സന്ദർശിക്കുകയും ചെയ്തു. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങൾക്കും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു 50,000 രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 5,000 രൂപ ദുരന്തബാധിതർക്ക് വാടക ഇനത്തിൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.



Sharing is Caring