11 ലക്ഷം തൊഴിലവസരങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ നടപ്പാക്കും-പ്രധാനമന്ത്രി


ഡല്‍ഹി: അഞ്ച് മുതല്‍ ഏഴുവരെ വര്‍ഷത്തിനകം 11 ലക്ഷം തൊഴിലവസരങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വേയ്ക്കുശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ഇനി ആയുഷ്മാന്‍ ഭാരത് പദ്ധതിയാവുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ ആരോഗ്യരംഗം ലോകത്തിനുതന്നെ മാതൃകയാണെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതി ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി. പദ്ധതി വലിയ നേട്ടമാണെന്നും 46 ലക്ഷം പേര്‍ക്ക് രോഗങ്ങളുടെ ഇരുട്ടില്‍നിന്ന് പുറത്തെത്താനായെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന’ പാവപ്പെട്ടവരുടെ വിജയമാണ്.


വരുംകാലത്ത് പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരത്തില്‍ 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ റെയില്‍വേയ്ക്ക് മാത്രമെ കഴിയൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഒരാളുടെപോലും വീടോ, ഭൂമിയോ, ആഭരണങ്ങളോ ചികിത്സയ്ക്കുവേണ്ടി വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യേണ്ടിവന്നിട്ടില്ല. ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയുടെ വലിയ വിജയമാണിതെന്നും പ്രധാനമന്ത്രി അവകാശപ്പെടടുന്നു.



Sharing is Caring