2025 ലെ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ ഏപ്രിൽ 16 ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
ഇതുവരെ, നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് പത്തിലധികം ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എല്ലാ ഹർജികളും ചീഫ് ജസ്റ്റിസ് നയിക്കുന്ന ബെഞ്ച് പരിഗണിക്കും.കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ ഒരു കേവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്.

വഖഫ് ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളോടുള്ള കേന്ദ്രത്തിന്റെ ആദ്യ പ്രതികരണമാണിത്. എതിർകക്ഷിയായ കേന്ദ്രത്തിന് വാദം കേൾക്കുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെ സുപ്രീം കോടതി ഒരു ഉത്തരവും (എക്സ്-പാർട്ട്) പാസാക്കരുതെന്ന് പറയുന്ന അപേക്ഷയാണ് കേവിയറ്റ്.
2025 ലെ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ഡിഎംകെയും കോൺഗ്രസ് എംപിയുമായ ഇമ്രാൻ പ്രതാപ്ഗർഹി തിങ്കളാഴ്ച ചോദ്യം ചെയ്തു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), പ്രതാപ്ഗർഹി എന്നിവരും ഇതിൽ അണി ചേർന്നതോടെ ഹർജിക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
എഐഎംഐഎം പ്രസിഡന്റ് അസാവുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി), പുതുതായി പാസ്സാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ജാമിയത്ത് ഉലമ-ഇ-ഹിന്ദ് എന്നിവർക്ക് പുറമെയാണ് ഹർജിക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നത്.













