ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്.
കണ്ണൂര്‍-കുറ്റിപ്പുറം പാതയും ചേര്‍ത്തല-തിരുവനന്തപുരം പാതയും ദേശീയ പാതയാണോ അല്ലയോ എന്ന് സര്‍ക്കാരിനുണ്ടായ “സംശയം’ പരിഹാസ്യമാണ്. മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. കേരളത്തെ ഒരു വലിയ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഈ ദുര്നയത്തില് നിന്നും ജനങ്ങള്‍ക്ക് രക്ഷകിട്ടാന്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിനായി നമുക്ക് ശ്രമിക്കാമെന്നും സുധീരൻ ആഹ്വാനം ചെയ്തു.














