സ്‌പൈസ് ജെറ്റ് 68,000 കോടി മുടക്കി 92 വിമാനങ്ങള്‍ വാങ്ങുന്നു


സ്‌പൈസ് ജെറ്റ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി 92 ബോയിങ് വിമാനം വാങ്ങാന്‍ സ്‌പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കി. വൈമാനിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 10.1 ബില്യണ്‍ ഡോളറാണ് (68000 കോടി) ഇതിന്റെ ചെലവ് വകയിരുത്തിയിട്ടുള്ളത്.


നിലവിലുള്ള വിമാനങ്ങളേക്കാള്‍ വലുപ്പമേറിയവയ്ക്കാണ് ഓര്‍ഡര്‍. ഇതില്‍ സീറ്റുകള്‍ക്കിടയിലായി ഒരു വഴി മാത്രമുള്ള 42 വിമാനങ്ങളും 50 ബോയിങ് 737 മാക്‌സിനുമാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ വാങ്ങാന്‍ 2014ലാണ് സ്‌പൈസ് ജെറ്റ് ആദ്യം പദ്ധതിയിട്ടത്. കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ചുവടുവെയ്പ്പുകൂടിയാണ് ഇത്.


നിലവില്‍ ചെലവു കുറഞ്ഞ വിമാന യാത്രകളില്‍ 42 ശതമാനവും ഇന്‍ഡിഗോ എയര്‍ലൈന്‍സിനാണ്. 13 ശതമാനമാണ് സ്‌പൈസ് ജെറ്റിനുള്ളത്. നിലവില്‍ 32 ബോയിങ് 737 ജെറ്റുകളും 17 ബോംബര്‍ദിയര്‍ ക്യു400 ടര്‍ബോപ്രോപ്‌സുമാണ് സ്‌പൈസ് ജെറ്റിനുള്ളത്.



Sharing is Caring