കൊച്ചി: ശബരിമല വിഷയത്തില്‍ സ്‌ത്രീകള്‍ക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഉത്തരവായി. കൊല്ലം തുളസിയുടെ മാപ്പപേക്ഷയും കോടതി തള്ളി .
ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത് .
അത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടില്‍ അക്രമങ്ങളുണ്ടാവാന്‍ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയിലാണ് മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്തീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം .