തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന്റെ നിർണായക വിവരങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്ന സുരേഷും കൂട്ടാളികളും 23
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന്റെ നിർണായക വിവരങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകൾ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ക്ലിയർ ചെയതത് സ്വർണക്കടത്തു കേസിൽ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.
152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ ഇത്തരത്തിൽ വന്നിരുന്നതായും കണ്ടെത്തി. സ്വർണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. ഇത്തരത്തിൽ വിമാനത്താവളം വഴി വൻതോതിൽ സ്വർണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്.
താനാണ് ബാഗേജ് ക്ലിയർ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഫൈസൽ ഫരീദിനെ പോലുള്ള നിരവധി ആളുകൾ ഡിപ്ലോമാറ്റിക് ബാഗേജുകളിൽ സ്വർണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോൾ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.
ഇതിനിടെ സ്വപ്ന ഒളിവിൽ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏൽപ്പിച്ച ബാഗിൽ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വർണം പിടികൂടിയതിന് പിന്നാലെയാണ് ഒളിവിൽ പോകുന്നതിന് മുമ്പായി സ്വപ്ന ബാഗ് സുഹൃത്തിനെ ഏൽപ്പിച്ചത്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതിൽ നിന്നാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. പ്രതികളുടെ മറ്റു ആസ്തികളും പരിശോധിച്ചു വരികയാണ്.