തിരുവനന്തപുരം: സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചാണ് പോലിസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി ലിസ്റ്റിലെ ഉയര്‍ന്ന റാങ്ക് ജേതാക്കളായതെന്ന് യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികള്‍. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
കോപ്പിയടിക്കുവേണ്ടി ഓണ്‍ലൈന്‍വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. ചോദ്യപേപ്പറിലെ ഉത്തരങ്ങള്‍ എസ്.എം.എസായി ലഭിക്കുകയായിരുന്നവെന്ന് പ്രതികളായ ശിവരഞ്ജിത്ത്, നിസാം എന്നിവര്‍ മൊഴി നല്‍കി. ഇരുവരും പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്ന്, 27 റാങ്ക് ജേതാക്കളാണ്.
ലിസ്റ്റിലെ രണ്ടാം റാങ്ക്കാരനും യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനുമായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. പോലിസ് ക്യാംപിലെ ഗോകുല്‍, സഫീര്‍ എന്നിവരാണ് ചോദ്യങ്ങളുടെ ഉത്തരം എസ്.എം.എസ് വഴി പരീക്ഷാഹാളിലേക്ക് അയച്ചുകൊടുത്തത്.
എന്നാല്‍ ചോദ്യപേപ്പര്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. ഇതിന് പരസ്പര വിരുദ്ധമായാണ് ഇരുവരും ഉത്തരം പറയുന്നത്. പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഒളിവിലാണ്. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ പിടിയിലായ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് യാദൃശ്ചികമായി പി.എസ്.സിയില്‍ നടന്ന ക്രമക്കേട് വെളിച്ചത്തുവന്നത്.