സ്ഥാനാര്‍ത്ഥികള്‍ പങ്കാളികളുടേയും ആശ്രിതരുടേയും സ്വത്ത് വെളിപ്പെടുത്തണം: സുപ്രീംകോടതി


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇനി മുതല്‍ അവരുടെ ഭാര്യമാരുടെയും ആശ്രിതരുടെയും സ്വത്തു വിവരങ്ങളും വരുമാനത്തിന്റെ സ്രോതസ്സുകളുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി.ജയിച്ചു കയറുന്ന ജനപ്രതിനിധികളുടെ സ്വത്തുക്കളില്‍ അപ്രതീക്ഷിതമായി വര്‍ദ്ധനവ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ഇവരുടെ സ്വത്തുവിവരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ പുതിയ വിധിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജിയില്‍ ചലമേശ്വര്‍-അബ്ദുള്‍ ഹക്കീം ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


സ്ഥാനാര്‍ത്ഥികള്‍ പങ്കാളികളുടെയും മാതാപിതാക്കളും മക്കളും ഉള്‍പ്പെട്ട ആശ്രിതരുടേയും സ്വത്ത് വെളിപ്പെടുത്തണം. ഇതിനൊപ്പം വരുമാനത്തിന്റെ സ്രോതസ് കൂടി കാണിക്കണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ജയിച്ചവരുടെ വരുമാനം പത്തും ഇരുപതും മടങ്ങായി ഉയരുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലൂം അവര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമായിരുന്നില്ല.


പുതിയ ചട്ടം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലും അതിലെ ഫോമുകളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം തന്നെ മക്കള്‍ സ്വന്തമായി ജീവിക്കുന്നവരെങ്കില്‍ ആശ്രിതരല്ല എന്ന് വ്യക്തമാക്കേണ്ടി വരും. ആശ്രിതരായിട്ടുള്ള രക്ഷകര്‍ത്താക്കള്‍ ഉണ്ടെങ്കില്‍ അവരുടെ സ്വത്തു വിവരങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ദ്ദിഷ്ട ഫോറത്തില്‍ കാണിച്ചിരിക്കണം.



Sharing is Caring