സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി


കൊച്ചി: സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീസുരക്ഷക്കായി സംസ്ഥാനത്തെ 14 ജില്ലകളിലും വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. സമ്ബുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.


സ്ത്രീകളിലേയും കുട്ടികളിലേയും പോഷക കുറവ് പരിഹരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പോഷണ്‍ അഭിയാന്‍. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക, പൊണ്ണത്തടി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി പദ്ധതിക്കൊപ്പം കൂട്ടിച്ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ സമ്ബുഷ്ട കേരളം എന്ന വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്താനുളള സോഫ്റ്റ് വെയര്‍ സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് ഫോണിലൂടെയാണ് കാസ് സിസ്റ്റം എന്നറിയപ്പെടുന്ന സോഫ്റ്റ് വെയര്‍ സംവിധാനം പ്രവര്‍തതിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ക്കുളള സ്മാര്‍ട്ട്ഫോണ്‍ വിതരണവും ഐസിഡിഎസ്-സിഎഎസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. നവജാതശിക്കുക്കളുടെ ഭാരക്കുറവ് ഗൗരവമായി കാണണമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണ-പോഷകാഹാര ദിനം ആചരിക്കണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പിന്തുണ വേണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.



Sharing is Caring