സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി പൊലീസ് സ്റ്റേഷനുമുന്നില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷം


കവര്‍ച്ചക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ പൊലീസ് സ്റ്റേഷനുമുന്നില്‍ നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷം. സംഭവം ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സോഷ്യല്‍മീഡിയയില്‍ പൊലീസിനെതിരായ വികാരമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ ദളിത് കുടുംബം സ്വയം നഗ്നരായി പ്രതിഷേധിക്കുകയായിരുന്നെന്നു കാട്ടി പൊലീസിനെ സംരക്ഷിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ദനാകുവറിലാണ് സംഭവം. അതേസമയം, പൊലീസിനെ രക്ഷിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രമം.വീട്ടില്‍ കവര്‍ച്ചയുണ്ടായതിനെക്കുറിച്ചു പരാതി നല്‍കാനെത്തിയതായിരുന്നു രണ്ടു സ്ത്രീകളും പുരുഷനും പിഞ്ചുകുഞ്ഞുമടങ്ങുന്ന ദളിത് കുടുംബം. പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. തുടര്‍ന്ന് ഇവര്‍ പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിവന്ന പൊലീസുകാര്‍ ഇവരെ ബലമായി പിടിച്ചു വിവസ്ത്രരാക്കുകയും മര്‍ദിക്കുകയുമായിരുന്നു.




Sharing is Caring