അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. സൈലന്റ് വാലി കോര്‍ ഏരിയ തുടങ്ങുന്ന സ്വാഗതകമാനം മുതല്‍ സൈരന്ധ്രിവരെ റോഡ് പൂര്‍ണമായി തകര്‍ന്നു. പലയിടത്തും റോഡ് പുനര്‍നിര്‍മിക്കണം. ഉരുള്‍പൊട്ടലില്‍ വന്‍മരങ്ങള്‍ വരെ കുത്തിയൊഴുകി റോഡിലെത്തി. കഴിഞ്ഞ 15, 16 തീയതികളിലുണ്ടായ പേമാരിയിലാണു ഇവിടെ നാശനഷ്ടങ്ങളുണ്ടായത്. സഞ്ചാരികള്‍ക്കുള്ള നിയന്ത്രണം മൂന്നു മാസമെങ്കിലും തുടരുമെന്നാണു സൂചന. സൈലന്റ്‌വാലിക്കടുത്തുള്ള സ്വകാര്യ തോട്ടത്തില്‍ മൂപ്പതോളം തൊഴിലാളി കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഓഗസ്റ്റ് ആദ്യവാരത്തിലും കഴിഞ്ഞ വര്‍ഷവും സൈലന്റ്‌വാലിയില്‍ സമാനരീതിയില്‍ വന്‍തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിരുന്നു.
മുക്കാലിയില്‍ നിന്നു സൈരന്ധ്രിവരെയുള്ള 23 കിലോമീറ്റര്‍ റോഡ് ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും മരങ്ങള്‍ വീണും തടസ്സപ്പെട്ട നിലയിലാണ്. ആദ്യ അഞ്ചു കിലോ മീറ്റര്‍ ദൂരമേ വാഹനം പോവുകയുള്ളൂ. പാന്തന്‍തോട് മുതല്‍ സൈരന്ധ്രിവരെയുള്ള 10 കിലോമീറ്ററിലാണ് ഏറെ നാശം. ഇവിടെ അന്‍പതോളം ഇടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ക്യാംപ് ഷെഡുകളിലേക്കുള്ള ജലസ്രോതസ്സുകളും മണ്ണിടിച്ചിലില്‍ നാശമായി.

സൈരന്ധ്രിയില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ പുനര്‍നിര്‍മ്മിച്ച തൂക്കുപാലം ഒഴുകിപ്പോയി. ഏപ്രില്‍ എട്ടിന് എം.ബി.രാജേഷ് എംപിയും എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്ത തൂക്കുപാലമാണു തകര്‍ന്നത്. 20 ലക്ഷത്തോളം രൂപ ചെലവിലാണു തൂക്കുപാലം പുനര്‍നിര്‍മിച്ചത്. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു പാലം.













