സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്കര്‍


കൊച്ചി: സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്കര്‍. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന പറഞ്ഞു.


തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്സിജനുണ്ടായിരുന്നില്ല. ഓക്സിജനുള്ള ആംബുലന്‍സ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച്‌ കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി.


കൂടെയുണ്ടായിരുന്നവര്‍ പല തരത്തിലാണ് ബ്രിട്ടോയുടെ മരണത്തെക്കുറിച്ച്‌ വിശദീകരണം നല്‍കുന്നത്. ആര്‍ക്കും കൃത്യമായ ഒരു ചിത്രം നല്‍കാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറയുന്നു.

ബ്രിട്ടോയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിനെ സമീപിക്കും. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ധനമന്ത്രി തോമസ് ഐസകിനെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും സീന വ്യക്തമാക്കി



Sharing is Caring