സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതു തന്നെ; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: സുനന്ദപുഷ്‌കര്‍ കൊല്ലപ്പെട്ടതുതന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനം നടത്താന്‍ പോകണമെന്നും പറഞ്ഞതിന് പിന്നാലെയാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.2014 ജനുവരി 17നാണ് രാത്രി ഒമ്പതുമണിയോടെ സുനന്ദ പുഷ്‌കറെ ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ജനുവരി 15ന് വൈകീട്ട് 5.456ന് സുനന്ദ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തതായാണ് രേഖകള്‍. നേരത്തേ 307ാം നമ്പര്‍ മുറിയാണ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ജനുവരി 16നാണ് അവര്‍ 345-ാം നമ്ബ ര്‍ മുറിയിലേക്ക് മാറുന്നത്.

സംഭവദിവസം മൂന്നുമണിക്ക് തന്റെ വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനത്തിന് പോകാനുണ്ടെന്നും സഹായിയോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, പിന്നീട് അവരെ മരിച്ച നിലയില്‍ കണ്ടുവെന്ന വിവരമാണ് പുറത്തുവന്നത്. ശശി തരൂരുമായുള്ള വിവാഹജീവിതം ഏഴുവര്‍ഷം തികയുന്നതിന് മുമ്പായിരുന്നു സുനന്ദയുടെ മരണം എന്നതിനാലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്ത് ഇന്‍ക്വസ്റ്റിന് എത്തിയത്.സുനന്ദപുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന് തുടക്കംമുതലേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു എന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്‌സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടു ചെയ്തു.

സുനന്ദയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദര്‍ശിച്ച വസന്ത് വിഹാര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മയും സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ഇത് ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ശരിയായ രീതിയിലല്ല പുരോഗമിക്കുന്നത് എന്ന് കണ്ടതോടെ ഇത് ഒരു കൊലപാതകം എന്ന നിലയില്‍ അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സരോജിനി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഡിഎന്‍എ വ്യക്തമാക്കുന്നു.വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് ഓട്ടോപ്‌സി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. സാഹചര്യ തെളിവുകള്‍ വച്ച് അല്‍പ്രാസോള്‍ വിഷം ഉപയോഗിച്ചുവെന്നായിരുന്നു സൂചനകള്‍. ബലപ്രയോഗത്താലോ മൂര്‍ച്ചകുറഞ്ഞ ആയുധത്താലോ ഏറ്റ പരിക്കുകളാണ് ശരീരത്തില്‍ കണ്ടത്.

ഇവ മരണ കാരണമാണെന്ന് കരുതാനാവില്ല. ഇന്‍ജെക്ഷന്‍ നല്‍കിയതിന്റെ മുറിവും , പല്ലു കൊണ്ട് കടിച്ചതിന്റെ മുറിവും ശരീരത്തില്‍ ഉണ്ടായിരുന്നു.സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ ഒന്നുമുതല്‍ 15വരെ മുറിവുകള്‍ 12 മണിക്കൂര്‍ മുതല്‍ 4 ദിവസംവരെയുള്ള കാലയളവില്‍ സംഭവിച്ചതാണെന്നും ഇന്‍ജക്ഷന്‍ അടയാളമാണെങ്കില്‍ പുതിയതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മല്‍പിടിത്തത്തെ തുടര്‍ന്ന് നിരവധി പാടുകളും ഉണ്ടായിരുന്നു. സുനന്ദയും തരൂരും തമ്മില്‍ വഴക്കുണ്ടായതായി അവരുടെ പരിചാരകന്‍ നരെയ്ന്‍ സിങ് മൊഴി നല്‍കിയിരുന്നുവെന്നും പിന്നീട് സതേണ്‍ഡല്‍ഹി റെയ്ഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ വിവേക് ഗോഗിയക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിനും നല്‍കപ്പെട്ടു.എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ടുള്‍പ്പെടെ ഉണ്ടായിട്ടും മരണകാരണം വ്യക്തമായിട്ടും ഇതില്‍ പൊലീസ് കേസെടുത്തില്ല.

പിന്നീട് ഒരു ആഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി കൊലപാതകമെന്ന നിലയില്‍ എഫ്ഐആര്‍ ഇടാന്‍ അവര്‍ തീരുമാനിച്ചെങ്കിലും നാലു മണിക്കൂറിനകം കേസ് വീണ്ടും ക്രൈംബ്രാഞ്ചില്‍ നിന്ന് ഗോജിയയിലേക്ക് തന്നെ എത്തി.മരണം സംഭവിച്ച വേളയില്‍ തന്നെ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സിയുടെ ചില തീരുമാനങ്ങള്‍ ഇത് എഫ്ഐആര്‍ ഇടുന്നത് ഒരു വര്‍ഷത്തോളവും അന്വേഷണം രണ്ടുവര്‍ഷത്തോളവും വൈകിപ്പിക്കാന്‍ കാരണമായി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമുതല്‍ രാസ പരിശോധന, വിരലടയാളം തുടങ്ങി എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തിയാണ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായ സൂചനയുണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ലെന്ന് ഡിഎന്‍എ ചൂണ്ടിക്കാട്ടുന്നു.

കൈയില്‍ കടിയേറ്റ പാടും ഇന്‍ജക്ഷന്‍ മാര്‍ക്കും പരിഗണിച്ചുകൊണ്ട് വിഷം വായിലൂടെ നല്‍കിയതാണോ അതോ കുത്തിവച്ചതാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.സുനന്ദയുടെ മരണം കൊലപാതകംതന്നെയെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ നിരവധി ഉണ്ടായിട്ടും അതിലെ ദുരൂഹത നീക്കുന്ന തരത്തില്‍ അന്വേഷണം ഉണ്ടായില്ലെന്നും ആദ്യ ദിവസം തന്നെ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഇതുകൊലപാതകമാണെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ലായിരുന്നെന്നും ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കേസില്‍ അന്വേഷണം നീണ്ടുപോകുന്നതില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *