സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് ട്രംപ്; ഇനി അവിടെ ഒന്നും ചെയ്യാനില്ലെന്ന് വിശദീകരണം


സനാ: സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ ഐ.എസ്.ഐ.എസിനെതിരെ വിജയം നേടിയതായും ട്രംപ് പ്രഖ്യാപിച്ചു.


‘സിറിയയില്‍ ഞങ്ങള്‍ ഐ.എസ്.ഐ.എസിനെ പരാജയപ്പെടുത്തി. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം മാത്രമാണ് അവിടെ തുടരാനുള്ള ഏക കാരണം.’ എന്നാണ് ട്രംപ് പറഞ്ഞത്.


സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും തീരുമാനമായില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി പകുതിയോടെ സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

2014ലാണ് വാഷിങ്ടണ്‍ സിറിയയില്‍ യു.എസ് വ്യോമാക്രമണം തുടങ്ങിയത്. അതിനു ഒരു വര്‍ഷം മുമ്പു തന്നെ യു.എസ് കരസേന ഇസ്‌ലാമിക് സ്‌റേറ്റ് ഓഫ് ഇറാഖും ലെവന്റുമായി പൊരുതാന്‍ സിറിയയിലേക്ക് നീങ്ങിയിരുന്നു.

ദൗത്യം അവസാനിപ്പിക്കുന്നതായി ബുധനാഴ്ച വൈകുന്നേരം ട്രംപ് പൊടുന്നനെ പ്രഖ്യാപിക്കുകയായിരുന്നു.

‘നമ്മുടെ ട്രൂപ്പിന് തിരിച്ചുവരാനുള്ള സമയമായി. ‘ എന്നാണ് ട്രംപ് പറഞ്ഞത്. സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്നാണ് യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ പറഞ്ഞത്.

ട്രംപിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍സ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.



Sharing is Caring