ജനുവരി 8, 9 ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച്‌ ഓള്‍ ഇന്ത്യ കിസാന്‍ സഭ


ജനുവരി 8, 9 തിയതികളില്‍ ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച്‌ ഓള്‍ ഇന്ത്യ കിസാന്‍ സഭ.


കഴിഞ്ഞ നാലര വര്‍ഷമായി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഗ്രാമീണ മേഖല നേരിടുന്ന ദുരിതങ്ങള്‍ക്കെതിരെയും കാര്‍ഷിക കടത്തിന് നേരെ മുഖം തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരേയുമാണ്‌ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.


സെന്‍ട്രല്‍ കിസാന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയമനുസരിച്ചാണ് ഗ്രാമീണ്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചതെന്ന് എ.ഐ.കെ.എസ് അദ്ധ്യക്ഷന്‍ അശോക് ധവാലെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിലേറി നാലു വര്‍ഷത്തിലേറെയായിട്ടും ‘വാക്ക് പാലിക്കാത്ത’തിനെതിരെയാണ് ബന്ദ്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച കര്‍ഷകദ്രോഹനിലപാടിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷത്തോളമായി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഗ്രാമീണ മേഖല ദുരിതം നേരിടുകയാണ്. കാര്‍ഷിക കടത്തിന് നേരെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ മൂലം ആദിവാസികളും ദളിതരും കൃഷി ചെയ്യാന്‍ ഭൂമിയില്ലാതെ ദുരിതം പേറുകയാണെന്ന് ധവാലെ പറഞ്ഞു. പാവപ്പെട്ട കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ ഭൂമി ആവശ്യപ്പെട്ട് രംഗത്തുള്ള ഭൂമി അധികാര്‍ സഭയുടെ പിന്തുണയോടെയാണ് “ഗ്രാമീണ്‍ ഭാരത് ബന്ദ്” നടത്തുകയെന്ന് ധവാലെ പറഞ്ഞു.

കാര്‍ഷിക കടം എഴുതിത്തള്ളുന്നത് മാത്രമല്ല, പാവപ്പെട്ട കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ഇടമില്ലെന്ന പ്രശ്നം കൂടി സമരത്തിന് വിഷയമാകുന്നുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി നിലപാടുകള്‍ സ്വീകരിക്കുന്ന മോദി സര്‍ക്കാരിനെതിരെ 8,9 തിയതികളില്‍ രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളും പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.



Sharing is Caring