സിബിഐ കേസില്‍ നിന്ന് മൂന്നാമതും സുപ്രീംകോടതി ജഡ്ജി പിന്‍മാറി; അനിശ്ചിതത്വം തുടരുന്നു


ദില്ലി: സിബിഐ ഡയറക്ടര്‍ എന്‍ നാഗേശ്വരറാവുവിനെതിരായ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണയും പിന്‍മാറി. ഇത് മൂന്നാം തവണയാണ് കേസില്‍ നിന്ന് ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍മാറുന്നത്. നേരത്തേ ചീഫ് ജസ്റ്റിസും രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എ കെ സിക്രിയും കേസില്‍ നിന്ന് പിന്‍മാറിയിരുന്നു.


കാരണമൊന്നും വ്യക്തമാക്കാതെയാണ് ജസ്റ്റിസ് എന്‍ വി രമണ കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ ബഞ്ചില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചത്. ഇനി കേസ് പരിഗണിക്കേണ്ടത് ആരെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കണം. രഞ്ജന്‍ ഗൊഗോയിയും ബഞ്ചില്‍ നിന്ന് പിന്‍മാറുന്നതിന് കാരണമറിയിച്ചിരുന്നില്ല.


പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ ചീഫ് ജസ്റ്റിസ് കേസില്‍ നിന്ന് പിന്‍മാറിയത്. ഇതിന് ശേഷമാണ് രണ്ടാം നമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രിയുടെ മുന്നിലേക്ക് ഈ കേസെത്തുന്നത്.

ഇത്തരത്തില്‍ കേസില്‍ നിന്ന് ജഡ്‍ജിമാര്‍ പിന്‍മാറുന്നത് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അതിനാല്‍ തന്നെ കേസ് പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല.



Sharing is Caring