പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ചർച്ചയായി മാറിയതോടെ സിപിഎം നേതാക്കളും പാലാ ബിഷപ്സ് ഹൗസിലേക്ക്. ഇന്നു മന്ത്രി വി.എൻ.വാസവൻ പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചർച്ച നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി നേതാക്കളാണ് ഈ ദിവസങ്ങളിൽ ബിഷപ്പിനെ കണ്ടു വിഷയം ചർച്ച ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനുമൊക്കെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. നടനും എംപിയുമായ സുരേഷ് ഗോപി, കെ.സുധകരൻ തുടങ്ങിയവർ ഇന്നലെ പാലാ ബിഷപ്സ് ഹൗസിൽ എത്തിയിരുന്നു.
അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കാനില്ലെന്നും എന്നാൽ വിളിച്ചാൽ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതു മറന്നുകൊണ്ടാണ് ഇന്നു സുരേഷ് ഗോപി നേരിട്ടു തന്നെ ബിഷപ്പിനെ കാണാനായി എത്തിയത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് സുരേഷ് ഗോപി നിലപാട് മാറ്റി ബിഷപ്പിനെ കാണാനെത്തിയതെന്നാണ് കരുതുന്നത്. താൻ എംപി എന്ന നിലയിൽ മാത്രമാണ് ബിഷപ്പിനെ കാണാനെത്തിയതെന്നും സൗഹൃദം പങ്കിടുകയായിരുന്നു ലക്ഷ്യമെന്നും സന്ദർശത്തിനു ശേഷം ഇറങ്ങിവന്ന സുരേഷ് ഗോപി പ്രതികരിച്ചു.
ബിഷപ് ഏതെങ്കിലും മതത്തിനു ദോഷമായ രീതിയിൽ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ട ഒരു സാമൂഹ്യപ്രശ്നം തന്റെ ജനത്തോടു പറയുക മാത്രമാണ് അദ്ദേഹം ചെയ്തെന്നും എംപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മറ്റു നിരവധി നേതാക്കളും ബിഷപ്സ് ഹൗസിലെത്തിയിരുന്നു. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ബിഷപ് നൽകിയതിനു പിന്നാലെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയതോടെയാണ് അദ്ദേഹത്തിന് ഐക്യദാർഢ്യവുമായി നിരവധി പേർ എത്തിത്തുടങ്ങിയത്.
പി.ജെ.ജോസഫ് എംഎൽഎ, പി.സി.ജോർജ്, മോൻസ് ജോഫസ് എംഎൽഎ, ഫ്രാൻസിസ് ജോർജ്, മാണി സി. കാപ്പൻ, ജോസഫ് വാഴയ്ക്കൻ, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
നിർമല ജിമ്മി, ആന്റോ പടിഞ്ഞാറേക്കര അടക്കമുള്ള വിവിധ പാർട്ടികളിലെ നിരവധി പ്രാദേശിക നേതാക്കളും വന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മാർ ജോസഫ് കല്ലറങ്ങാട്ടിലെ ഫോണിൽ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.