സഹോദരങ്ങളായ മൂന്ന് കുട്ടികളുടെ കൊലപാതകത്തില്‍ പിതാവിനേയും അമ്മാവനേയും പൊലിസ് അറസ്റ്റു ചെയ്തു. ഹരിയാന കുരുക്ഷേത്ര ജില്ലിയിലെ സര്‍സ ഗ്രാമത്തിലാണ് സംഭവം. സമീര്‍(11), സിമ്രന്‍(8), സമര്‍(5) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുട്ടികളുെട പിതാവ് സോനു മാലിക്കിന്റൈ അറിവോടെയാണ് കൊലപാതകമെന്ന് അമ്മാവന്‍ ജഗ്ദീപ് മാലിക്ക് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്യത്യത്തിനു പിന്നിലുള്ള കാരണം പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. കൈതാളില്‍ സ്റ്റുഡിയോ നടത്തി വരികയാണ് സോനു.

സഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ.
കളിക്കാന്‍ പോവുകയായിരുന്ന കുട്ടികളെ പിന്തുടര്‍ന്ന ജഗ്ദീപ് ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഞായറാഴ്ച പകല്‍ 10 മണിയോടെയാണിത്. തുടര്‍ന്ന് 110 കിലോ മീറ്ററോളം സഞ്ചരിച്ച് മോര്‍ണി വനമേഖലയില്‍ എത്തി. സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് വച്ച് ഏറ്റവും മൂത്ത കുട്ടി സമീറിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. കഴിക്കാന്‍ എന്തെങ്കിലും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാടിനുള്ളിലേക്ക് കൂട്ടി കൊണ്ട് പോയി വെടിവെച്ചു. ശബ്ദം മറ്റു കുട്ടികള്‍ കേള്‍ക്കാതിരിക്കാന്‍ കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടു വെച്ചിരുന്നു. തുടര്‍ന്ന് ഓരോരുത്തരെയായി ഈ വിധം കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും പൊലിസ് കണ്ടെടുത്തു.
നേരം വൈകിയിട്ടും കുട്ടികള്‍ എത്തി ചേരാത്തതിനെ തുടര്‍ന്ന് സോനുവിന്റെ ഭാര്യ സുമന്‍ ഗ്രാമീണരെ വിവരമറിയിച്ചു. തുടര്‍ന്ന് ഗ്രാമീണര്‍ കുട്ടികളെ പ്രദേശത്ത് തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തിരച്ചിലില്‍ സോനുവും ജഗ്ദീപും ഉണ്ടായിരുന്നെന്ന് ഗ്രാമീണര്‍ പറയുന്നു.
എന്നാല്‍ മക്കളെ കാണാതായതിന് യാതൊരു വിഷമവും സോനുവിനോ. ജഗ്ദീപിനോ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലിസാണ് കൂടുതല്‍ ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ട് വരുന്നത്.













