സമൂഹ മാധ്യമങ്ങള്‍ക്കുള്ള പ്രവര്‍ത്തന വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്കുള്ള പ്രവര്‍ത്തന വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാജ വിവരങ്ങള്‍ തടയുന്നതിനായും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് തീരുമാനം. നിലവിലെ മാര്‍ഗരേഖ പരിഷ്‌കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി വിവര സാങ്കേതികവിദ്യാ (ഐടി) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തി.

കിംവദന്തി പ്രചരിപ്പിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്കും അപകീര്‍ത്തിപ്പെടുത്തലിനും മറ്റും വഴിവയ്ക്കുന്നത് തടയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതും മാര്‍ഗരേഖ ഭേദഗതി ചെയ്യുന്നതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനാണു ശ്രമമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്നും വിമര്‍ശനം ഉയര്‍ന്നു.

സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രം നേരത്തേ തയാറാക്കിയ പദ്ധതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു.

സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കാന്‍ വാട്‌സാപ് പോലുള്ള മാധ്യമങ്ങളെ ബാധ്യസ്ഥരാക്കുന്നതാണ് കരട് മാര്‍ഗരേഖ. 2011 ഏപ്രില്‍ 11ന് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് കാതലായ മാറ്റങ്ങള്‍ വരുത്തുന്നത്.

50 ലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്നതോ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കമ്പനിയായി റജിസ്റ്റര്‍ ചെയ്യണം.

സര്‍ക്കാരുമായി ഇടപെടാന്‍ മുഴുവന്‍ സമയ ഉദ്യോഗസ്ഥ സംവിധാനം വേണം.

രാജ്യസുരക്ഷ, സൈബര്‍ സുരക്ഷ വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം.

പ്രവര്‍ത്തന വ്യവസ്ഥകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കണം.

നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാന്‍ കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശമുണ്ടായാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകള്‍ 180 ദിവസം സൂക്ഷിക്കണം.

പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *