സന്നിധാനം പോര്‍ക്കളമാക്കിയ നേതാക്കളുടെ അറസ്റ്റ് തുടരും; പട്ടിക തയ്യാറാക്കി പൊലീസ്


തിരുവനന്തപുരം: ശബരിമലയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനം. തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ടപൂജയ്ക്കിടയിലും സന്നിധാനത്ത് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളെയാകും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുക. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനും വിഎച്ച്‌ പി നേതാവ് കെപി ശശികലയുള്‍പ്പെടെയുള്ള ആളുകളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയത് അതിന്റെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.


ശബരിമലയില്‍ ചിത്തിര ആട്ടപൂജയ്ക്കായി നടതുറന്നപ്പോള്‍ കെപി ശശികല സത്രീകളുടെ പ്രായം പരിശോധിക്കുന്നതുള്‍പ്പെടയുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു. കെ സുരേന്ദ്രന്‍ സന്നിധാനത്ത് ത്ങ്ങി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെയെല്ലാം സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശം ഉണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഇവര്‍ വീണ്ടും സന്നിധാനത്തേക്ക് പ്രവേശിക്കുന്നത കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കരുതലിന്റെ ഭാഗമായാണ് അറസ്റ്റ്. ശബരിമലയിലെത്തുന്ന ഭക്തരെയോ നേതാക്കന്‍മാരെയോ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസ് നടപടിയുടെ ഭാഗമല്ലെന്നും പൊലീസ് പറയുന്നു.


പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സന്നിധാനവും പമ്ബയുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തില്‍ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. അതേ സമയം നിയന്ത്രണങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ നെയ്യഭിഷേകം മുടങ്ങുന്ന സാഹചര്യമായതോടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.

നട അടച്ച ശേഷവും തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് താമസിക്കാനായി പൊലീസ് പ്രത്യേക ഇടങ്ങള്‍ കണ്ടെത്തി. വലിയ നടപ്പന്തലും പതിനെട്ടാം പടിക്ക് മുന്നിലും താമസം അനുവദിക്കില്ല. നെയ്യഭിഷേകം ടിക്കറ്റുള്ളവര്‍ക്ക് താമസിക്കാനാണ് അനുമതി. ഒരു ദിവസത്തിലധികം താമസിക്കുന്നവരെ പമ്ബയിലേക്ക് മടക്കും. ഹോട്ടലുകളും അപ്പം അരവണ കൗണ്ടറുകളും രാത്രിയില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയതോടെ സന്നിധാനം പൂര്‍വ്വസ്ഥിതിയിലായി തുടങ്ങി.



Sharing is Caring