സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, ആലപ്പുഴ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കനത്ത മഴയിൽ നൂറിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഈ മാസം 26 വരെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും. നാളെ മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മണിക്കൂറിൽ 40 കിലോ മിറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയുണ്ടാകും.
ഇന്നലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് 22 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. തിരുമല, മണക്കാട്, നേമം വില്ലേജുകളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. നൂറിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കിള്ളിയാർ നിറഞ്ഞ് ഒഴുകിയതിനെ തുടർന്ന് 85 വീടുകളിലെ താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി.