ശമ്പള വർധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കും.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്.
തുല്യജോലിക്ക് തുല്യ വേതനം, നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാർക്ക് ആനുപാതികമായ ശമ്പള വർധന, യു.ജി.സി. സ്കെയില്‍ ശമ്പളം നടപ്പിലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാർ കമ്മിറ്റി റിപ്പോർട്ടുകള്‍ നടപ്പിലാക്കുക. എൻ.എച്ച്.എം., പാലിയേറ്റീവ് കെയർ, എം.എല്‍.എസ്.പി., എച്ച്.ഡി.എസ്., ഇ.എം.ടി. ജീവനക്കാർക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.സമരത്തില്‍ എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. തൃശ്ശൂരില്‍ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടങ്ങള്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.














