ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ ഷാഫിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടമായത് അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണെന്നും പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി എന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്.

ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു.നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടിയെന്നും മുഖ്യമന്ത്രി ഓർമിച്ചു.
ഷാഫിയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.













