ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിസിസിക്കെതിരെ നടപടിയെടുത്തതിനെതിരെ സദ്ദാം ഹുസൈന്‍


ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിസിസിക്കെതിരെ നടപടിയെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിസിസിക്ക് അധികാരമില്ല. ദേശീയ-സംസ്ഥാന നേതൃത്വമാണ് തനിക്കെതിരെ നടപടിയെടുക്കേണ്ടത്. എ ഗ്രൂപ്പിന്റെ സമ്മര്‍ദ ഫലമായാണ് ഡിസിസി നടപടിയെടുത്തത്.


കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്നും സദ്ദാം ഹുസൈന്‍ പറഞ്ഞു.‘ബൈലോ പ്രകാരം എന്നെ പുറത്താക്കാന്‍ ഡിസിസി പ്രസിഡന്റിന് സാധിക്കില്ല. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കോ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കോ മാത്രമാണ് അതിനധികാരമുള്ളൂ. പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അഖിലേന്ത്യ കമ്മിറ്റി പ്രസിഡന്റിനും ഉള്‍പ്പെടെ രേഖാമൂലം പരാതി നല്‍കും. ഇക്കാര്യത്തില്‍ പോരാട്ടം തുടരുക തന്നെ ചെയ്യും. തിരുവനന്തപുരത്ത് പോയാണ് പെര്‍ഫോമന്‍സ് ലിസ്റ്റില്‍ അറ്റന്റ് ആയി. ഇന്റര്‍വ്യൂവും അറ്റന്റ് ചെയതു. പിന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്കുണ്ടായ അയോഗ്യത എന്താണെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കണം’.


സദ്ദാം ഹുസൈന്‍ പ്രതികരിച്ചു.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍ ശ്രമിക്കുന്നുവെന്നാണ് സദ്ദാം ഹുസൈന്‍ ഉന്നയിച്ച ആരോപണം. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ മനഃപൂര്‍വം തന്റെ നോമിനേഷന്‍ തള്ളി. ബിജെപിക്കെതിരെ സമരങ്ങള്‍ ചെയ്യാന്‍ ഷാഫി പറമ്പില്‍ അനുവദിക്കാത്ത സാഹചര്യമാണ്. ബി.ജെ.പി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ടെന്നും സദ്ദാം ഹുസൈന്‍ ആരോപിച്ചു.



Sharing is Caring